ലൗകികവേള ക്രോധത്തിന്റേയും നന്മയുടേയും കുപ്പിച്ചില്ലുകൾക്കപ്പുറത്ത്` , നിർമ്മലമായ കഥയാണെന്ന് വിജയന് അറിയാമായിരുന്നു. ജൈവവ്യസനത്തിന് ഒരു ച്ഛന്ദസ്സുണ്ട്. അത് കണ്ടെത്തുമ്പോഴാണ് ജൈവധാരയുടെ ആദിമമായ പുരാണങ്ങളിലെത്തിച്ചേരുന്നത്. ചെറിയ അസ്ത്രങ്ങളുടേയും സൂക്ഷ്‌മമായ മിഴികളുടേയും ശിൽപ്പശാലയിൽ വെച്ച്` ജീവിതത്തിന്റെ കഥ പഠിക്കുന്നത് മനുഷ്യന് ആനന്ദമാണ്. നോവുകളുടേയും വിരഹങ്ങളുടേയും അസ്ഥിപഞ്ജരങ്ങളിൽ മനസ്സ് സൂക്ഷിക്കുമ്പോഴും അനന്തമായ ശ്രവണങ്ങളുടേയും സ്പർശങ്ങളുടേയും ഉപ്പുകല്ലുകൾ സൂക്ഷിക്കുക. ഉൾപ്രേരണകളുടെ വിശുദ്ധകഥ പറഞ്ഞപ്പോൾ വിജയന്റെ ശ്രദ്ധ ഒരു ബുദ്ധിസ്‌റ്റ് ചിത്രകാരന്റേത് പോലെ പ്രാർത്ഥനയും ആർദ്രതയും നിറഞ്ഞതായിരുന്നു. ഇഷ്‌ടമെന്നോ അനിഷ്‌ടമെന്നോ ധ്വനിപ്പിക്കാനാകാത്ത ദൃശ്യങ്ങൾ ഈ എഴുത്തുകാരനിൽ വിശുദ്ധജീവിതപുരാണമായിത്തീരുന്നു.
ലോകത്തിന്റെ നന്മതിന്മകളെക്കുറിച്ചുള്ള ബോധത്തിനപ്പുറം വസിക്കുന്ന ഏതോ അതിഭൗമിക ഉൺമയുടെ നൈർമ്മല്യം സംഭവങ്ങളുടെ പാദങ്ങളിൽ പറ്റിയിരിക്കുന്നത് വിജയൻ ശ്രദ്ധിച്ചു, അതു തന്നെ ലൗകിക രാഗങ്ങളുടെ തീക്ഷ്‌ണമായ മൗനങ്ങളിലേക്ക് പ്രലോഭിപ്പിക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. ഈ ഉൾപ്രേരണകൾ കലാസൃഷ്‌ടിയുടെ ആദിമമായ ആത്മബീജമാകുകയും ചെയ്‌തു. പുരോഹിതന്റെ ഓർമ്മകളിൽ വിശുദ്ധജീവിത കഥ ചൊല്ലിക്കൊടുക്കാനായുമാണ് ബുദ്ധിസ്‌റ്റ് കലാകാരന്മാർ ചിത്രങ്ങളെഴുതിയതെന്ന് ധനപാല ബോധിപ്പിക്കുന്നുണ്ട്. വിശുദ്ധമായ ജ്ഞാനം ജീവിതത്തിന്റെ നിമ്‌നോന്നതങ്ങളിലൂടെ നടന്ന് നേടാനുണ്ട്. നൈസർഗ്ഗികമായ ഇഷ്‌ടഭംഗങ്ങളും പ്രണയങ്ങളും എയ്‌തുവിട്ട ജീവന്റെ മേഖലകളിലൂടെ നടന്നാണ് കലാകാരൻ പുരോഹിതനാവുന്നത് ജൈവാവസ്ഥയുടെ രൂപങ്ങളല്ല.
ആത്മാവാണ് അയാൾ തിരയുന്നത് ഇതുകൊണ്ട് അവന്റെ പതനങ്ങളും വാക്കുകളും ആവിഷ്‌ക്കരിക്കുമ്പോൾ , അതിനു പിന്നിൽ സ്വച്ഛമായ അടിയൊഴുക്കുകൾ രൂപപ്പെടുന്നു. ആന്തരപ്രേരണകളിൽ നിന്നാണ് ലോകത്തിന്റെ അദൃശ്യമായ സർഗ്ഗവാസനകളെ തപ്പിയെടുക്കുന്നത്. സ്വഭാവങ്ങളുടെ അവികലമായ സഞ്ചാരവും വികലമായ സമന്വയങ്ങളും ചേർന്നുണ്ടാക്കുന്ന കഥാപാത്രങ്ങളെല്ലാം നിസ്സംഗതയുടെ ആഴം വെളിപ്പെടുത്തുകയാണ്. കഥാപാത്രങ്ങളുടെ ജീവിത നിഷ്‌ഠയല്ല പ്രകടമാകുന്നത് ചലനാത്മക ദൃശ്യങ്ങൾക്കുള്ളിലെ നിശ്‌ച്ചലമായ നിർമ്മലാവസ്ഥ അടിസ്ഥാനപരമായി തന്നെ പരിശോധിക്കപ്പെടുന്നു. ഓരോ വാക്കും അനൈഹികമായ ഇത്തരമൊരു സ്വച്ഛതയിലേക്കാണ് തുറക്കുന്നത്.
മർത്ത്യചോദനകളിൽ നിന്ന് ചെറുവികാരങ്ങളുടെ നിഴൽചലനങ്ങളും ഭംഗങ്ങളും സംഗീതം പോലെ ജീവിതം അനുഭവിക്കുന്നവരുണ്ട്. ഈ ബോധം ലഭിച്ചാൽ ഐഹികതയുടെ എല്ലാ മുനമ്പുകളും ദിവ്യരൂപങ്ങളും സ്മൃതികളുമായി മനസ്സിന്റെ മുറ്റത്ത് കളിവിരുന്നൊരുക്കുന്നത് അറിയാം തന്റെയുള്ളിലെ നിർമ്മല മുഹൂർത്തങ്ങൾ കാലത്തിനുപോലും പരിഹരിക്കാനാവില്ലെന്ന്` നോവലിസ്‌റ്റ്` സൂചിപ്പിക്കുന്നു.അന്തിമമായ വാസ്തവികതയെ സ്പർശിച്ചുകൊണ്ടാണ് ലാവോസ് സംസാരിച്ചതു്`. അതുകൊണ്ട് പദാർത്ഥഘടകങ്ങളുടെ സമന്വയ കർമ്മങ്ങളിലൂടെ വൈപുല്യത്തിലെത്താൻ ആ മനസ്സ് യത്‌നിച്ചു; ദൈവത്തിന്റെ മനസ്സിലെത്തുന്നതുവരെ.അങ്ങനെ ജീവിതം സ്വപ്‌നാടനത്തിന്റെ ശാന്ത സുഭഗത കൈവരിക്കുന്നു. മൂന്നാമദ്ധ്യായത്തിൽ , മൊല്ലാക്ക രാത്രിയിൽ നൈസാമലിയെ തേടിയിറങ്ങുന്നതും വാങ്കു വിളിക്കുന്നതും ,ജീവിതത്തിന്റെ സ്വച്ഛമെങ്കിലും ദുഃഖഭ്രമം നിറഞ്ഞ അടിത്തട്ടും അടിയൊഴുക്കുമാണ് കാണിച്ചുതരുന്നത്. വിഹ്വലമായ ലൗകിക രംഗങ്ങളുടെയുള്ളിലും കൃഷ്‌ണമണിയെപ്പോലെ വിശുദ്ധമായ ഗ്രാമ്യമൗനം വിഷാദത്തിന്റെ വ്രണിതശിശുവായി കഴിയുന്നുവെന്ന് ബോദ്ധ്യപ്പെടുത്തുകയാണിവിടെ.
സമ്മർദ്ദങ്ങളുടെ വാത്സല്യത്തിൽ മുങ്ങിക്കിടന്നിട്ടും നൈസാമലി പിൻതിരിഞ്ഞു. മൈമൂന കരഞ്ഞില്ല. അവൾ അത്തയുടെ പാട്ടു കേൾക്കാൻ തിരിച്ചു.നിഴലുകളായി ജന്മങ്ങളുടെ ദൃശ്യങ്ങളിൽ വരുമ്പോഴും അവയെ ദിവ്യരൂപങ്ങളാക്കി മാറ്റുന്ന ഐന്ദ്രികസമ്പത്ത് വിജയനുണ്ട്. ചെറിയ പിണക്കങ്ങളും കോപങ്ങളും സരളമായ നിശ്‌ച്ചലചിത്രത്തിന്റെ ആദിമശുദ്ധാവസ്ഥയിലേക്ക് പരിഭാഷപ്പെടുത്തിക്കൊണ്ടാണ് വിജയൻ ഉൾക്കൊള്ളുന്നത്. തണലിന്റെ ദിവ്യശരീരത്തിലേക്ക് താമസം മാറ്റിയ മനുഷ്യന്റെ ദുഃഖങ്ങളെ നാം അനുഭവിക്കുന്നു. മൗനത്തിന്റെ മുഖത്തുവീണ പാടുകൾ ഗ്രാമ്യമായ ആതുരതകളുടെ നൈർമ്മല്യമായിരുന്നു. ഓരോ വൈകാരിക സംഘർഷത്തിന്റേയും ചുവട്ടിൽ പൊഴിഞ്ഞുകിടക്കുന്ന സ്വച്ഛമായ ദുഃഖഭ്രമങ്ങളുടെ പൂക്കളിൽ മനുഷ്യൻ ആർത്തിയോടെ പങ്കെടുക്കുകയാണ്. വിരഹത്തിന്റെ സാന്ത്വനം എന്ന ദുഃഖത്തിന്റെ പരിശുദ്ധമായ ശരീരത്തിലുണ്ട്. വിഷാദത്തിന്റെ തനുവിൽ വിളഞ്ഞുകിടക്കുന്ന മനുഷ്യന്റെ ദിവ്യവചനങ്ങളെ തൊട്ടറിയുക. എപ്പോഴെങ്കിലും ആറ്റുതീരത്തുള്ള നിശ്ശബ്‌ദതയുടെ മാതാവിനെ കാണുക. അറിവിൽ നിന്ന് വാർന്നുപോകുന്ന രക്തവുമായി പ്രേരണയുടെ അടിയൊഴുക്കിൽ സ്നാനം ചെയ്യുക. മഞ്ഞു മൂടിയ ഭൂമിയാണ് ഞാൻ കണ്ടത്.
ഭൂതകാലത്തിന്റെ അടഞ്ഞ വായ്` കണ്ടെത്താനുള്ള സർഗ്ഗാത്മകമായ കാമനകൾ ഖസാക്കിലെ ഇടിഞ്ഞുപൊളിഞ്ഞ പള്ളികളിലൂടെ വിജയൻ വരച്ചിടുന്നു. നരൻ ക്ഷേത്രങ്ങളും പള്ളികളും നിർമ്മിക്കുമ്പോൾ അതവന്റെ ആത്മബോധത്തിന്റെ ഇലച്ചാർത്തുകളെയാണ് സൂചിപ്പിക്കുന്നത് . എന്നെങ്കിലും ആ ദേവാലയത്തിൽ നിന്നും അവൻ ഒളിച്ചോടുമ്പോൾ പരിത്യക്‌തത പൂർത്തിയാവുന്നു. സത്യത്തിൽ ഖസാക്കിലെ പള്ളികൾ അവിടുത്തെ ജീവിതത്തിന്റെ പരിത്യക്‌തതയാണ് തുറന്നിടുന്നത്. മനുഷ്യരുടെ ദൈനംദിന ജ്വരങ്ങളുടെ ആകസ്മികമായ നിമ്നോന്നതങ്ങളിലൂടെ വെളിച്ചം പാറിക്കൊണ്ട് കടന്നുപോയ ഭ്രമങ്ങളുടെ കറുത്ത കാൽപ്പാടുകൾ പള്ളികളിലുണ്ട്. ഓർമ്മകളുടെ പഴുത്ത ഇലകളും വിഷാദശ്രദ്ധകളും സുരതത്തിൽ ലയിക്കുന്ന അനുഭവം ഉണർത്തിവിടുന്നു,. മൃദുല വികാരങ്ങളുടെ അരങ്ങുകളിൽ നിന്ന് മൺമറഞ്ഞുപോയ തങ്ങളുടെ ഭൂതത്തെ തേടി ഖസാക്കുകാർക്ക് ഏറെ വിഷാദങ്ങളുണ്ട്.
അവർ കാലത്തിന്റെ ഭർത്സനമേറ്റ് വീഴുന്നു. നിശ്‌ച്ചലതയുടെ മൗനമറിഞ്ഞു. സ്വച്ഛമെങ്കിലും ദുഃഖഭ്രമങ്ങളുടെ വിളനിലമായ പ്രേരണകളെ ഇങ്ങനെ സാക്ഷാത്‌കരിക്കാനാണ് വിജയൻ ശ്രമിക്കുന്നത് കഴിഞ്ഞുപോയതിന്റെ ജ്വരത്തകർച്ചകൾ വർത്തമാനത്തിന്റെ സന്നിഗ്‌ദ്ധതകളിലൂടെ ചിതറി ഓടുന്നു. വസ്തുക്കളേയും മനുഷ്യരേയും വഹിച്ചുകൊണ്ട് ഉൾപ്രേരണകൾ ഖസാക്കിന്റെ വെളിമ്പുറങ്ങളിൽ ചിണുങ്ങിനിന്നു. ഉദ്വേഗങ്ങളുടേയും തൃഷ്‌ണകളുടേയും പാദചലനങ്ങൾക്കിടയിൽ വസ്ത്രങ്ങളുടെ നീലിമ പുരണ്ട ഭൂതം കണ്ണുകളടച്ചു കിടന്നു. ദുഃഖഭ്രമങ്ങളുടെ അടിയൊഴുക്കുകളെ ആസക്തി വാർന്നുപോയ വേഗപ്രവർത്തനങ്ങളിലൂടെ വിജയൻ കണ്ടെത്തി. എങ്കിലും ഖസാക്കിലെ മനുഷ്യരിൽ കാലം വിറങ്ങലിച്ചു നിന്ന അടിത്തട്ടുണ്ട്. കാലത്തിന്റെ വണ്ടുകളിഴഞ്ഞ മുഖങ്ങളുണ്ട്. ഓരോ പെരുമാറ്റത്തേയും ആർദ്രതയോടെയാണ് വിജയൻ കാണുന്നത്.
തന്റെ ചക്ഷുസ്സുകൾക്കുള്ള ദിവ്യമായ ഈ ലൗകിക ജ്ഞാനം ഒരർത്ഥത്തിൽ സമയത്തിന്റെ പ്രകാശനമാണ്. കൊടുങ്കാറ്റിനെ അനുഗമിച്ച് കണ്ണീരിന്റെ ആഗമനം തിരക്കുന്ന വെർഫെലിനെ പോലെയാണ് വിജയൻ .ഗതകാലത്തിൽ നിന്നുള്ള കാഴ്‌ച്ചയുടെ ഗമനം ബാഹ്യവസ്തുക്കളിലൂടെപുനരാവിഷ്ക്കരിക്കപ്പെടുന്നു.
സംസാരങ്ങളും, സ്നേഹബന്ധങ്ങളും അലൗകികമായി അനുഭവിക്കുന്നു. ഗ്രാമത്തിന്റെ പകയും പ്രണയവും ബാല്യത്തിന്റെ ഏതോ വിനോദമായി നേരിടുമ്പോൾ ജീവിതത്തിന്റെ സ്വച്ഛമായ അടിയൊഴുക്കുകളിലാണ് സ്പർശിക്കുന്നത്. ദുഃഖഭ്രമങ്ങളുടെ ഉൾജലവും നിർമ്മലമായ ജൈവധാരയുടെ ഉൾപ്രേരണകളും തണൽ വിരിച്ചിട്ട ജീവിതം എത്ര സൗമ്യമാണ്!ഏകാകിതയ്ക്ക് ഇനിയും എത്ര പ്രാർത്ഥനകളാണ് ഉള്ളത്!. അവയിലൊന്നെങ്കിലും അറിയുമ്പോൾ മനസ്സ് ജൈവസംഗീതത്തിന്റെ ഭൗതികരൂപത്തെ സ്പർശിക്കുന്നു. വിരുന്ന് ആകർഷകമായ വിഷാദസ്വച്ഛതയായിത്തീരുന്നു. അടുപ്പങ്ങളും അകൽച്ചകളും വിശുദ്ധമായ ആദിമ സങ്കടങ്ങളുടെ പുരാണ പ്രത്യക്ഷങ്ങളാവുകയാണ്. ഖസാക്ക് പൗരാണിക കാലത്തിന്റെ പരിത്യക്തമായ ശരീരമായിത്തീരുന്നതിങ്ങനെയാണ് .
